2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു !

2009, സെപ്റ്റംബർ 28, തിങ്കളാഴ്‌ച

ജീവച്ഛവം

മഴക്കാലമാണ്,പനിക്കാലമാണ്,
പുറത്തേക്കിറങ്ങാതിരിക്കുന്നു ഞാനും.
പനിച്ചും,ചുമച്ചും പുതപ്പിന്നടിയില്‍
മനക്കണ്ണടച്ചൊന്നുറങ്ങിക്കിടക്കാം...

കടത്തിണ്ണ തോറും, തണുത്തു കുഞ്ഞുങ്ങള്‍,
വിറച്ചും,വിശന്നും കരയുന്ന ശബ്ദം,
ഉറക്കെ മുഴങ്ങുന്നിടിനാദമൊന്നും
കടക്കില്ലനാവശ്യ ശബ്ദങ്ങള്‍ വീട്ടില്‍!

വസന്തങ്ങളില്‍ പണ്ടിടി മുഴങ്ങുമ്പോള്‍
ജനിക്കാതിരുന്നതില്‍ കേണിരുന്നൂ ഞാന്‍!
ചതുപ്പില്‍ മരണം വിഴുങ്ങുന്ന നേരം,
വിറക്കാത്ത മുഷ്ഠി ഉയര്‍ത്തുവാന്‍ പാടി.

ഒരിക്കല്‍ കിഴവന്‍ ഇരവച്ചു നീട്ടി,
പിടിച്ചെടുത്തൂ എന്റെ ചിന്തയും വാക്കും.
സുഖിക്കാനൊരുപാടു നേരമുള്ളപ്പോള്‍,
കുടിക്കാനൊരുപാടു മദ്യമുള്ളപ്പോള്‍,

പുറത്തേക്കിറങ്ങാതെ ശീലമായി ഞാന്‍,
കുഴഞ്ഞെന്റെ വാക്കുകള്‍, മൂകനായീ ഞാന്‍,
തുറക്കാത്ത ജാലകം, അന്ധനായീ ഞാന്‍,
അനങ്ങാത്ത ദേഹം, മൃതപ്രായനായി...

ചിലപ്പോള്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി
കുതിച്ചെത്തിടുന്നൂ വെളിച്ചവും, കാറ്റും.
ഒരുകൂടുപഞ്ഞി നിറച്ചുവച്ചാലും,
ചെവിക്കുള്ളിലൂടെ കടക്കുന്ന ശബ്ദം!

ഇവയോടു ദുഃഖം നടിക്കാം, കരയാം,
ഒരു ദീര്‍ഘശ്വാസത്തിലെല്ലാമൊതുക്കാം,
ഒരിക്കല്‍ പിരിഞ്ഞോരു വാക്കിന്‍ വസന്തം
തിരിച്ചെത്തുമെന്നോരു വീണ്‍വാക്കിറക്കാം.

ഒളിക്കുന്നതാണിന്നെളുപ്പം, അല്ലെങ്കില്‍
ചളിക്കുണ്ടിലൂടെ നടക്കേണ്ട കാലം.
ഉറങ്ങാം, രമിക്കാം, കുടിക്കാം, പനിക്കാം,
മരിച്ചോരു ജീവനായ്, ജീവിച്ചിരിക്കാം!!!

2009, ഓഗസ്റ്റ് 30, ഞായറാഴ്‌ച

രണ്ടുതരം കവികള്‍

നല്ല കവികള്‍ക്ക്,
റോഡ് മുറിച്ചു കടക്കുന്ന നേരത്ത്
മനസ്സിലേക്ക് കുതിച്ചെത്തുന്ന കവിത
മരണമാണ്!

ചീത്ത കവികള്‍ക്ക്
എല്ലു തകര്‍ക്കുന്ന അപകടവും.

ഭാഗ്യം, ഞാനൊരു ചീത്ത കവിയായത്,
കഷ്ടം, ഞാനൊരു കവിയാകാതിരുന്നത് !

2009, മേയ് 11, തിങ്കളാഴ്‌ച

'മാപ്പുസാക്ഷി' വീണ്ടും വായിക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "മാപ്പുസാക്ഷി" ആദ്യമായി വായിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കണം. അന്ന് കവിയുടെ മനസ്സ് കണ്ട് അദ്ദേഹം ഒരു ഭീരുവാണ് എന്നു ഞാന്‍ വിധിയെഴുതി.പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് "പകല്‍ നക്ഷത്രങ്ങള്‍" എന്ന സിനിമയില്‍ കവി ആ കവിത ചൊല്ലുന്നത് കേട്ടപ്പോഴാണ് വീണ്ടും അത് വായിക്കണം എന്നു തോന്നിയത്. വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ കണ്ടെത്തിയത് എന്നെത്തന്നെ ആയിരുന്നു! "കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍" ജോസഫ് എന്ന വിപ്ലവകാരിയുടെ "നക്ഷത്രം ഉദിക്കുന്നത്" ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ജോസഫ് എന്ന വിപ്ലവകാരിയോടുള്ള കവിയുടെ കുറ്റസമ്മതങ്ങളാണ് "മാപ്പുസാക്ഷി". കവി ഇവിടെ എന്നെപ്പോലുള്ള അനേകായിരം മദ്ധ്യവര്‍ഗ്ഗ മനുഷ്യന്റെ പ്രതിനിധിയാണ്. കല്‍ത്തുറുങ്കുകള്‍ ഭേദിച്ച് ആ വിപ്ലവകാരിയുടെ മനുഷ്യസ്നേഹം "സമുദ്ര സംഗീതമായി" മാറുന്നതും, "വന്ധ്യകാലത്തിലെ തണല്‍ മരം " പോലെ ആ മനുഷ്യന്‍ ഉയര്‍ന്നു നില്‍ക്കുന്നതും കവി കാണുന്നു. കവിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്, സ്നേഹമുണ്ട്... പക്ഷെ, വ്യക്തി ദ്വൈന്യതകളില്‍ - തിരസ്ക്കരിക്കപ്പെട്ട പ്രണയം, ഒരിക്കലും വരാത്ത സന്ദര്‍ശകന്‍, ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍, അന്ധകാരത്തിന്റെ തീവണ്ടി, ഭ്രാന്തിന്റെ ജനാലകള്‍ - ഒന്നും ചെയ്യാനാവാതെ, വെറും ഒരു കാഴ്ചകാരനായി മാറേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ കുറ്റബോധം. കവി പറയുകയാണ് -"ആത്മഹത്യക്കും,കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതം". തനിക്കു വേണ്ടി കൊലക്കത്തിക്കടിയറ വയ്ക്കപ്പെടുന്ന ഒരു മനുഷ്യന്റെ മുന്നില്‍ പീഡിതന്റെ ദുഃഖത്തോടെ, ഭീരുവിന്റെ ഭയപ്പാടുകളോടെ, ശബ്ദമുയര്‍ത്താത്തവന്റെ കുറ്റബോധങ്ങളോടെ കവി നില്‍ക്കുകയാണ്.

വാക്കുകളിലും, ചിന്തകളിലും അഗ്നി പേറിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, ഒത്തുതീര്‍പ്പുകളുടെ സുരക്ഷിതത്വത്തില്‍ കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്ന ഞാന്‍ വല്ലാതെ പൊള്ളിപ്പോയി. കവിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഓരോ ചുവടിലും നഗ്നപാദങ്ങളില്‍, ആണിത്തുരുമ്പു തറഞ്ഞു മുറിഞ്ഞു ഞാന്‍"(ഒരു പ്രണയഗീതം). "പോരിന്റെ കൊമ്പുകള്‍ ഉയിര്‍ക്കൊള്ളുന്നത് ഭാരം വലിക്കുന്ന കാളയുടെ കണ്ണു"കളിലാണെന്ന സത്യം ഞാനെന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യന്‍ എന്നേ മറന്നുപോയി . അറിവുകള്‍ വെളിച്ചത്തില്‍ നിന്ന് , സ്വയം സൃഷ്ടിച്ച അന്ധകാരത്തില്‍, എന്റെ സുഖങ്ങളില്‍ ഞാന്‍ മതിമറന്നു മയങ്ങുകയാണ്.

1980 ല്‍ ബാലചന്ദ്രന്‍ എഴുതിയ ഒരു കവിത ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷവും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍, പ്രിയപ്പെട്ട കവീ, ഞാന്‍ നന്ദി പറയട്ടെ - "നീരറ്റു മണ്ണിന്റെ നിത്യദാഹങ്ങളില്‍, തോരാതെ പെയ്യുന്ന വര്‍ഷമാകുന്നു നീ". ആ മഴയില്‍ ഞാന്‍ നനയുകയാണ്; കുറച്ചു നേരത്തേക്കെങ്കിലും.

2009, ഏപ്രിൽ 20, തിങ്കളാഴ്‌ച

പക്ഷിജന്മങ്ങള്‍

ഞാന്‍ ഒരു പരുന്തല്ല,
ആകാശത്തിന്റെ അനന്തനീലിമകള്‍ എനിക്കന്യം.

പ്രണയിനികളെന്നെ ഭ്രാന്തനെന്നു് പരിഹസിച്ചപ്പോള്‍
നിഷാദശരത്തിന്റെ ക്രൂരതയറിയാത്ത ജന്മമായി,
ക്രൗഞ്ചപക്ഷികള്‍ എന്നെ പുറന്തള്ളി.

വാക്കിന്റെ സാദ്ധ്യതകള്‍ "തത്തമ്മേ പൂച്ച"ക്കപ്പുറമാണെന്നു തിരിച്ചറിഞ്ഞപ്പോഴേക്കും,
എന്നിലെ തത്തയെ പൂച്ച പിടിച്ചു.

സമാധാനത്തിന്റെ ചിറകുകള്‍
ആണവശൈത്യത്തിന്റെ നാള്‍വഴികളില്‍ മരവിച്ചപ്പോള്‍,
എന്റെ പ്രാവു് ജന്മം വിഫലം.

രാത്രിയുടേയും,നിറങ്ങളുടേയും, മഴയുടേയും സംഗീതം
എനിക്കറിയില്ലായിരുന്നു;
ഞാന്‍ കുയിലാകുന്നതു് എങ്ങനെ?

ദാഹജലത്തിന്റെ ഒരു നിമിഷത്തിനായി തൊണ്ടപിടയുമ്പോഴും
ആത്മാവിനുള്ളില്‍ വരള്‍ച്ചയെ സ്നേഹിച്ചപ്പോള്‍,
ഞാന്‍ വേഴാമ്പലും അല്ലാതായി.

ഉഛിഷ്ടത്തിന്റെ നശിച്ച ഗന്ധത്തില്‍ ഓക്കാനിച്ചപ്പോള്‍
എനിക്കുള്ളില്‍ ഒരു കാക്കയും മരിച്ചു.

മരണത്തെ ഭയപ്പെട്ട ഞാന്‍ കഴുകനുമായില്ല.

ഒടുവില്‍ നിശ്ശബ്ദതയുടേയും,നിരാശയുടേയും,
ഒളിച്ചോടലിന്റേയും ഇരുട്ടില്‍
വെറും ഒരു കൂമനായി ഞാന്‍ ഇരുന്നു;
എല്ലാവരേയും പോലെ...

2009, മാർച്ച് 8, ഞായറാഴ്‌ച

ഒരു പഴയ പ്രണയ കവിത

പ്രണയരശ്മിയാലെന്റെയീ ജീവനെ ജനനവീഥിയില്‍ നിന്നും തെറിപ്പിച്ച
പ്രണയിനീ നീ നടന്നു പോകുമ്പൊഴീയിരുളില്‍ ഞാനുമെന്‍ തേങ്ങലും മാത്രമായ് ...

ഇനിയുമെന്റെയാത്മാവിനെക്കീറുന്ന
ഠിനഖഡ്ഗത്തെ മെല്ലെ വലിച്ചൂരി
പ്രളയമായൊലിച്ചെത്തുന്ന ചോരയെ, പ്രണയചുംബനത്താല്‍ തടഞ്ഞേക്കുക.

അതിനുമായില്ലയെങ്കിലെന്‍ ജീവനെ മരണവക്ത്രത്തിലേക്കു വിട്ടേക്കുക

ഇനിമതി, നീയില്ലാത്ത ജീവിതം മരണതുല്യമെന്നെന്നേ പറഞ്ഞു ഞാന്‍.

മഴയൊഴിഞ്ഞൊരീ കാലവര്‍ഷങ്ങളും, വറുതി തീരാത്ത വേനല്‍ദിനങ്ങളും,

നരപടര്‍ന്നൊരീ സന്ധ്യയും, ആദിത്യ കിരണമേല്‍ക്കാത്ത ദുഷ്പ്രഭാതങ്ങളും,

നിറയുമീ വഴി മുന്നോട്ടു പോകുവാന്‍ പഥികനായ ഞാന്‍ നന്നേ തളര്‍ന്നുപോയ്,

വരിക നീയെന്‍ മരണക്കിടക്കയില്‍, നരകതീര്‍ത്ഥം തളിച്ചു മടങ്ങുക...

2009, ഫെബ്രുവരി 28, ശനിയാഴ്‌ച

വട്ടന്‍

എല്ലാവരും അവനെ വട്ടന്‍ എന്നു വിളിച്ചു...
അവന്‍ ഒരു വെയിലായിരുന്നു,
മഴയായി പെയ്തു തീരാന്‍ കൊതിച്ചു.
അവന്‍ ഒരു അന്വേഷി ആയിരുന്നു,
കൊടുങ്കാറ്റിനുള്ളിലെ നിത്യശാന്തതയാണു തേടിയത് .
അവന്‍ ഒരു പാട്ടുകാരനായിരുന്നു,
മൌന മുഖരിതഗാനങ്ങളാണ് പാടിയത്.
അവന്‍ ഒരു ജലജീവിയായിരുന്നു,
ആഴമില്ലാത്ത അഗാധതയിലാണ് ജീവിച്ചത്.
ശൂന്യതക്കകത്തെ അനന്തതകളായിരുന്നു അവന്റെ കൂട്ടുകാര്‍.
അവന്റെ കവിതകള്‍ നിശ്ശബ്ദതയുടെ ക്രൂരമായ ബഹളങ്ങളെപ്പറ്റിയാണ് പറഞ്ഞത് .
കൂരിരുട്ടിലും നക്ഷത്രങ്ങള്‍ കാണാനാവുമെന്നവന്‍ വിശ്വസിച്ചു.
കൊടും ചൂടിന്റെ നട്ടുച്ചകളിലും അവന്‍ തണുത്ത പ്രഭാതങ്ങള്‍ സ്വപ്നം കണ്ടു.
അതുകൊണ്ടെല്ലാം എല്ലവരും അവനെ വട്ടനെന്നു വിളിച്ചു!
പക്ഷെ അവന്‍ ഒരു പാവം 'മനുഷ്യന്‍' മാത്രമായിരുന്നു!!!

2009, ഫെബ്രുവരി 18, ബുധനാഴ്‌ച

തെക്കോട്ടു വീശുന്ന കാറ്റുകള്‍

എന്റെ കാറ്റുകള്‍ എന്നും തെക്കോട്ടാണു വീശിയിരുന്നത്...
അതുകൊണ്ടവക്ക് മരണത്തിന്റെ മണമാണെന്ന്
എന്റെ കൂട്ടുകാരി എന്നും പറയുമായിരുന്നു.
ഞാനവയൊടു ചോദിച്ചു - "നിങ്ങളെന്തിനാണ് മരണത്തിലേക്കു പോകുന്നത് ?"
"ഞങ്ങള്‍ പ്രണയത്തിലേക്കാണു പോകുന്നത്!"
"നിങ്ങളെന്താണു ചുവന്നിരിക്കുന്നത്?"
"പ്രണയത്തിന്റെ നിറം ചുവപ്പെന്നു നിനക്കറിയില്ലേ!"
എന്റെ മുഖത്തിന് കൂട്ടുകാര്‍ ആരോപിക്കാറുള്ള ചുവന്ന നിറത്തിന്റെ അര്‍ത്ഥം
എനിക്കപ്പോഴാണ് മനസ്സിലായത്...

പുഴകളെന്നും എന്റെ കാറ്റുകള്‍ക്കെതിരേ മാത്രം ഒഴുകി,
ഞാനവരെ എതിര്‍ത്തില്ല,
എതിര്‍പ്പുകള്‍ നീങ്ങുന്നത് ശൂന്യതയിലേക്കണെന്ന് എനിക്കറിയാമായിരുന്നു.

ഉണക്കയിലകള്‍ പോലും എന്റെ കാറ്റുകളെ പുഛിച്ചു ചിരിച്ചു,
ഞാനവയെ തടഞ്ഞില്ല,
തടസ്സങ്ങള്‍ പ്രസവിക്കുന്നത് വെറുപ്പിനെയാണെന്ന് ഞാന്‍ പഠിച്ചിരുന്നു.

കൊടുങ്കാറ്റുകള്‍ എന്റെ കൊച്ചു കാറ്റുകളെ വിഴുങ്ങിയപ്പോഴും ഞാന്‍ പ്രതിഷേധിച്ചില്ല,
കാരണം, പ്രതിഷേധങ്ങള്‍ നീങ്ങുന്നത് രസതന്ത്ര ക്ലാസുകള്‍ പോലെ വിരസമായ ആത്മീയതയിലേക്കാണെന്ന്
ഞാന്‍ കണ്ടെത്തിയിരുന്നു.

ഈ തിരിച്ചറിവുകള്‍ക്കിടയിലെപ്പോഴോ എന്റെ കാറ്റുകള്‍ അവസാനിച്ചു.
പക്ഷെ അവരെനിക്കു ചാര്‍ത്തിത്തന്ന ചുവന്ന മനുഷ്യത്വം മാത്രം എന്നില്‍ ബാക്കിയായി,
അതിപ്പോള്‍ ഒഴുകുകയാണ്
ചോരയായി,കവിതയായി...
തെക്കോട്ട്!!!

2009, ഫെബ്രുവരി 15, ഞായറാഴ്‌ച

മടക്കയാത്ര

പത്ത് വര്‍ഷങ്ങളുടെ ഇടവേളക്കു ശേഷം എഴുതാനിരിക്കുകയാണ്.അന്ന് വാക്കുകള്‍ ഒരു വെള്ളച്ചാട്ടം പോലെ പേനത്തുമ്പില്‍ വന്ന് നിറയുമായിരുന്നു.ആത്മാവില്‍ നിന്നും അണപൊട്ടി കുതിച്ചെത്തുന്ന വാക്കുകളുടെ വന്യതയില്‍ ഭയന്നു നിന്നിട്ടുണ്ട്. ഒഴുകിപ്പരക്കുന്ന വികാരങ്ങള്‍ക്ക് വരികളിലൂടെ ഒരു ക്രമം നല്കിയാല്‍ മതിയായിരുന്നു. അതു ചിലപ്പോള്‍ കവിതയാകും, ചിലപ്പോള്‍ കഥകളാകും, മറ്റു ചിലപ്പോള്‍ പ്രത്യേകിച്ച് പേരൊന്നും വിളിക്കാനില്ലാത്ത രൂപങ്ങളാകും...പിന്നീട് എപ്പോഴാണതു നിര്‍ത്തിയത്?

ഏന്തുകൊണ്ടു നിര്‍ത്തി എന്ന് ഇടയ്ക്കിടെ സ്വയം ചോദിക്കാറുണ്ട്.ഒരുപക്ഷെ ചുഠും എപ്പോഴും നിറഞ്ഞു നിന്ന ഒത്തിരി സൌഹൃദങ്ങളുടെ ഇടയില്‍ എന്റെ കവിതകള്‍ ഭയന്നു പിന്നിലൊളിച്ചതാവാം.അവക്കെന്നും പ്രിയം ഏകാന്തതയോടായിരുന്നല്ലോ.17 വയസ്സു വരെ അവര്‍ക്കതു വേണ്ടുവോളം കിട്ടി. സ്കൂളും കോളേജും വിട്ടു വന്നാലുള്ള മണിക്കൂറുകള്‍. വായനയുടെയും എഴുത്തിന്റെയും മാന്ത്രിക നിമിഷങ്ങള്‍...കവിതയുടെ, പ്രണയത്തിന്റെ, ഏകാന്തതയുടെ നിമിഷങ്ങള്‍...ഹൃദയത്തിന്റെ മുറിവുകളില്‍ നിന്നും ചോര കുത്തിയൊലിച്ച നിമിഷങ്ങള്‍...ഏഴുതിയെഴുതി കരഞ്ഞുപോയിട്ടുണ്ട്..മുറിവുകള്‍,വേദനകള്‍,ഭയപ്പാടുകള്‍ - പക്ഷെ ആ വിങ്ങലുകള്‍ക്കിടയിലും ഒരു സുഖം കണ്ടെത്താനാകുമായിരുന്നു.വാക്കുകള്‍ കടലാസിലേക്കു പകര്‍ത്തുമ്പോള്‍ എന്റെ ഹൃദയത്തില്‍ സംഗീതം അലയടിക്കുമായിരുന്നു.കരയുമ്പോള്‍ എന്റെ ആത്മാവ് ശുദ്ധീകരിക്കപ്പെടുന്നതായി എനിക്ക് തോന്നിയിരുന്നു. ബാലചന്ദ്രന്‍ ചുള്ളീക്കാട് എഴുതിയതു പോലെ - "ദുഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഖമെന്താനന്ദമാണെനിക്കോമനേ"

പിന്നീടത് മുറിഞ്ഞു പോയി.മൂന്നര വര്‍ഷക്കലം നീണ്ടു നിന്ന engineering പഠനത്തിലൊരിക്കലും വാക്കുകള്‍ എന്റെയുള്ളില്‍ മുറവിളി കൂട്ടിയിട്ടില്ല. അതിനു ശേഷമുള്ള ആറു വര്‍ഷങ്ങളിലും അവരെന്നെ വെറുതെ വിട്ടു. എന്നിലെ കവി മരിച്ചിരിക്കാം.അല്ലെങ്കില്‍ നേരത്തേ പറഞ്ഞതു പോലെ സൌഹൃദങ്ങളുടെ നിറങ്ങളില്‍ എന്റെ വരികളെ ഞാന്‍ വിസ്മരിച്ചിരിക്കാം.പക്ഷെ ആ നിറങ്ങള്‍ക്കകത്തു നില്ക്ക്കുമ്പോഴും അപൂര്‍വമായി ഞാനാ ശബ്ദങ്ങള്‍ കേട്ടിട്ടുണ്ട്.സുഹൃത്തുക്കള്‍ക്കിടയില്‍ തമാശ പറഞ്ഞിരിക്കുമ്പോഴും ആത്മാവിന്റെ ഏകാന്തത ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ആ ശബ്ദങ്ങളെ ഞാന്‍ തള്ളിക്കളഞ്ഞു.ഹൃദയത്തില്‍ എവിടെയോ കാറ്റും,വെളിച്ചവും കടക്കാത്ത ഒരു മുറിയില്‍ ഞാനാ അക്ഷരങ്ങളെ കെട്ടിയിട്ടു. അവിടത്തെ ചൂടിലും,ഇരുട്ടിലും അവ തളര്‍ന്നു ശ്വാസം മുട്ടി മരിച്ചു കാണും.
ഇന്ന് 10 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എഴുതാനിരിക്കുമ്പൊള്‍ എനിക്കങ്ങനെയാണ് തോന്നുന്നത്.ഓരോ വാക്യത്തിനും ശേഷം ഞാന്‍ കുറച്ചു നേരത്തെക്ക് നിശ്ശബ്ദനാകുന്നു. വാക്കുകള്‍ മനസ്സിലൂടെ മുടന്തി നീങ്ങുന്നു. പുറത്തെത്തുന്ന വാക്കുകളാകട്ടെ തന്റെ ഗതകാല സൌന്ദര്യമോര്‍ത്ത് നെടുവീര്‍പ്പിടുന്ന ഒരു വൃദ്ധയുടെ ചുളിവുകള്‍ വീണ മുഖം പോലെ മരവിച്ചിരിക്കുന്നു. പക്ഷെ...ഞാനിപ്പൊള്‍ ഒറ്റക്കാണ്!!!

എന്റെയീ എകാന്തതയില്‍ ആ പഴയ വേദനകള്‍ എനിക്കു തിരികെ വേണം;എന്റെ പേനയില്‍ നിന്നും ഊറ്റിയെടുത്ത ജീവരക്തത്തിന്റെ മഷി എനിക്കു തിരികെ വേണം;മരുഭൂമി പോലെ വരണ്ട, ക്രൂരമായ എന്റെ കണ്ണുകള്‍ക്ക് പ്രണയത്തിന്റെ കണ്ണുനീര്‍ തിരികെ വേണം.താളം പിഴച്ച എന്റെ ജീവിതത്തിന് ആത്മാവിന്റെ സംഗീതം തിരികെ വേണം.നിര്‍ജീവമായ എന്റെ വാക്കുകള്‍ക്ക് കവിതയുടെ ജീവശ്വാസം തിരികെ വേണം...

അതു കൊണ്ട് ഞാന്‍ വീണ്ടും എഴുതാനിരിക്കുകയാണ്.പഴയ സൌന്ദര്യം വാക്കുകളില്‍ ഇല്ലെന്നറിയാം.മെല്ലെ മെല്ലെ അതെന്റെ തൂലികയിലേക്ക് തിരികേയെത്തും എന്ന പ്രതീക്ഷയോടെ അക്ഷരങ്ങളുടെ മഹാശൈലങ്ങളിലേക്ക് ഒരു മടക്കയാത്ര.പിച്ച വച്ചു നടക്കാന്‍ പഠിക്കുന്ന ഒരു കുട്ടിയേപ്പോലെ പഴയ പാതകളിലൂടെ...പുതിയ വഴികള്‍ തേടി,പുതിയ വരികള്‍ തേടി,പുതിയ എന്നെ തേടി....