2013, ജനുവരി 24, വ്യാഴാഴ്‌ച

ഫാരിദ്ദീന്‍ നീ എവിടെയാണ്?

"ആലുവാക്കിനിയെത്ര ദൂരം നാം നടക്കണം,
ആകവേ ചിരിച്ചും, നിസ്സംഗതയൊളിപ്പിച്ചും,
കൗതുകം സൂക്ഷിക്കുവോര്‍ കവികള്‍ ചങ്ങാതിമാര്‍
കണ്ടതും, കാണാത്തതും നമുക്കു വിശേഷങ്ങള്‍"

ചേച്ചിയുടെ കോളേജ് മാഗസിനില്‍ ആണ് ഈ കവിത വായിച്ചത്. അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. അതിമനോഹരമായി തോന്നി വരികള്‍. തുടര്‍ന്നും വായിചു. ഒരുപാടിഷ്ടപ്പെട്ടു. കവിയുടെ പേര് മനസ്സില്‍ കുറിച്ചു - "ഫാരിദ്ദീന്‍ എ എസ്" . യു സി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഫാരിദ്ദീനെ കാണാന്‍ കഴിയും എന്ന് ഓര്‍ത്തിരുന്നില്ല. പക്ഷേ, SFI യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വന്നയാളുടെ പേര് കേട്ടപ്പോള്‍ തലയുയര്‍ത്തി നോക്കി - "ഫാരിദ്ദീന്‍". പഴയ കവിതയുടെ വരികള്‍ മനസ്സില്‍ ഉയര്‍ന്നു -
"പ്രേമവും വിഭക്തിയും ജീവിതമായീടുമ്പോള്‍,
ആരുടെ പരുക്കിലെ നൊമ്പരം കനക്കുമ്പോള്‍,
കാവ്യകാരന്മാര്‍ ചിത്തഭ്രമമുള്ളവര്‍ നമ്മള്‍
ഏതൊരു സ്വൈര്യക്കേടിന്‍ തണലില്‍  നടക്കുന്നു"
(വരികള്‍ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

അയാള്‍ നന്നായി പ്രസംഗിച്ചു. അതോടെ എന്റെ മനസ്സില്‍ ഒരു "ഹീറോ" ആയി മാറിയിരുന്നു ഫാരിദ്ദീന്‍. കോളേജിലെ arts fest ന് കവിതാ മത്സരത്തിന് ഞാനും പോയി. "പുഴ" എന്നായിരുന്നു വിഷയം. വളരെ പെട്ടെന്ന് ഒരു പൊട്ടക്കവിത എഴുതി ഞാന്‍ ഇറങ്ങി. അന്ന് ഒന്നാം സ്ഥാനം ഫാരിദ്ദീനായിരുന്നു. ആ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കോളേജ്തല കവിതാ മത്സരത്തിനും അയാള്‍ തന്നെ സമ്മാനം നേടി. അതിലും പ്രമേയം പുഴ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ കവിയാകുമെന്ന് അന്നെനിക്കുറപ്പായി. പക്ഷേ, ഒരിക്കല്‍ പോലും അയാളെ ഞാന്‍ പരിചയപ്പെട്ടില്ല. ഒരു അപകര്‍ഷതാ ബോധവും, അസൂയയും.. :-)

നോവലും,ചെറുകഥയും മാത്രം വായിച്ചിരുന്ന ഞാന്‍ അതോടെ കവിത വായിച്ചു തുടങ്ങി. ഒരു പുതിയ ഭാവുകത്വം എന്നില്‍ നിറഞ്ഞു. അല്ലറചില്ലറ കവിതകള്‍ കുറിച്ചു തുടങ്ങി. ഫാരിദ്ദീന്‍ ഡിഗ്രി കഴിഞ്ഞു് കോളേജ് വിട്ടിറങ്ങിയിരുന്നു.പിന്നീട് പല മാഗസിനുകളിലും അയാളുടെ കവിതകള്‍ വരുമെന്ന് ഞാന്‍ കരുതി. പലപ്പോഴും അതിനായി മാഗസിനുകള്‍ വാങ്ങി. പക്ഷേ, പിന്നീടിന്നു വരെ ആ പേര് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും അറിയപ്പെടാതെ പോകുന്ന ഒരുപാട് നല്ല കവികളില്‍ ഒരാളായി മാറിയോ അയാള്‍?

ഒരുപക്ഷേ,അയാള്‍ ഈ കുറിപ്പു വായിക്കുമെങ്കില്‍ ചുള്ളിക്കാടിനെ കടമെടുത്ത് ഇത്രമാത്രം കുറിക്കട്ടെ
- നിന്റെ ഈരടി തീണ്ടി ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. വീണ്ടും എഴുതുക, ദൂരെയെങ്ങോ കാത്തിരിക്കുന്ന അജ്ഞാതനായ വായനക്കാരനു വേണ്ടി...