2015, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ബഷീറിന്റെ ചില കഥാപാത്രങ്ങൾ ഇപ്പോൾ

പൊൻ കുരിശ് തോമയും, ആനവാരി രാമൻനായരും (1) ഇപ്പോൾ അകൽച്ചയിലാണ്.
ഇരുവരും വലിയ സമുദായ നേതാക്കൻമാരാണല്ലോ.
നാരായണി(2) ലൗ ജിഹാദിന്റെ ആദ്യത്തെ ഇര എന്നാണ് അറിയപ്പെടുന്നത്.
ആകാശമിഠായി(3) ഇപ്പോഴും ഒറ്റക്കാണ്; മതമില്ലാത്തതിനാൽ അയാൾക്കൊരു കൂട്ട്കൊടുക്കാൻ ആരും തയ്യാറായില്ല.

സ്ഥലത്തെ പ്രധാന ദിവ്യൻമാർ(4) മാത്രം ഇപ്പോഴും സുഖമായിരിക്കുന്നു.
എഴുത്തിന്റെ തമ്പുരാനേ, ഞങ്ങളോട് ക്ഷമിക്കേണമേ...

-----------------------------------------------
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ നിന്ന്
1. ആനവാരിയും പൊൻകുരിശും.
2. മതിലുകൾ.
3. പ്രേമലേഖനം.
4. സ്ഥലത്തെ പ്രധാന ദിവ്യൻ

2015, ജൂലൈ 25, ശനിയാഴ്‌ച

ഈയടുത്ത് കേൾക്കുന്നത്...

"നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ നിങ്ങൾ അവരുടെ കൂടെയാണ് *"...

ഞങ്ങളെന്നും ശരി മാത്രം പ്രവർത്തിക്കുന്നവർ;
ആരെയും തൊട്ടുപോലും നോവിക്കാത്തവർ;
സത്യം മാത്രം പറയുന്നവർ;
ധർമ്മം മാത്രം ചെയ്യുന്നവർ.
അതുകൊണ്ടുതന്നെ ഞങ്ങൾക്കെതിരേ പറയുന്ന നിങ്ങൾ ഭീകരരാണ്;
അക്രമികളും അവസരവാദികളുമാണ്;
കാപട്യവും, ക്രൂരതയും മുഖമുദ്രയാക്കിയവരാണ്;
രാജ്യദ്രോഹികളാണ്!!!

അതുകൊണ്ട്
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാദ്ധ്യത ഞങ്ങൾക്കില്ല.
നിങ്ങളെഴുതുന്നതെന്തും ഞങ്ങൾ പരിശോധിച്ചേ പുറത്ത് വിടൂ.
നിങ്ങളുടെ സമരങ്ങളെല്ലാം ഞങ്ങൾ അടിച്ചമർത്തും.
ആര് എവിടെ ഇരിക്കണമെന്നും എന്ത് തിന്നണമെന്നും 
എന്ത് ധരിക്കണമെന്നും എന്ത് കാണണമെന്നും ഞങ്ങൾ തീരുമാനിക്കും.

രാജാവിന്റെ നഗ്നത കണ്ടാലും ശബ്ദിക്കരുത്, കാരണവർക്ക് അടുപ്പിലുമാകാം.
നാവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല; 
അത് ഞങ്ങൾക്ക് തരുന്നതാണ് നല്ലത്.
ഞങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ വഴിയിൽ തടസ്സം നിൽക്കരുത്, ചവിട്ടിമെതിച്ച് കടന്നുപോകും.
അല്ലെങ്കിൽ നാടുകടത്തും..

പറഞ്ഞല്ലോ, നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ അവരുടെ കൂടെയാണ്*

-----------------------------------------------
* - 'The Matrix' എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണശകലം - "If you are not one of us, you are one of them".

2015, ജൂലൈ 22, ബുധനാഴ്‌ച

തോൽക്കാൻ പഠിക്കാത്തവർ

ആദ്യം പഠിക്കേണ്ടിയിരുന്നത്  എങ്ങനെ തോൽക്കാം എന്നായിരുന്നു.
ആരും അത് പഠിപ്പിച്ചില്ല. 
അമ്മയും, ടീച്ചറുമെല്ലാം പറഞ്ഞു തന്നത് ജയിക്കാനുള്ള വഴികൾ..

അല്ലെങ്കിൽ മുയലിനു മൂന്നുകൊമ്പെന്ന് വാദിക്കില്ലായിരുന്നു;
പരീക്ഷയിൽ തോറ്റപ്പോൾ ആത്മഹത്യ ചെയ്യില്ലായിരുന്നു;
പ്രണയം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കില്ലായിരുന്നു;
ജോലി കിട്ടാഞ്ഞപ്പോൾ കൈക്കൂലി കൊടുക്കില്ലായിരുന്നു;
സുഹൃത്തിനെ ഒറ്റുകൊടുക്കില്ലായിരുന്നു.

ഉയരാനായി അഴുകിയ കാലുകൾ കഴുകിക്കൊടുക്കില്ലായിരുന്നു;
വിമർശിക്കുന്നവനെ കണ്ണുപൊട്ടുന്ന തെറി പറഞ്ഞൊതുക്കില്ലായിരുന്നു.

ഇത്രയ്ക്ക് വളരില്ലായിരുന്നു;
കൊല്ലില്ലായിരുന്നു, കൂട്ടിക്കൊടുക്കില്ലായിരുന്നു;
ഇങ്ങനെ മരിച്ച് ജീവിക്കില്ലായിരുന്നു...

2015, ജൂലൈ 21, ചൊവ്വാഴ്ച

ദുർഗന്ധങ്ങൾ

എഴുതി വച്ചത് വായിച്ചു കൊണ്ടിരുന്നപ്പോൾ 
വല്ലാത്ത ദുർഗന്ധം ഇരച്ചുവന്നു.
വിദഗ്ദ്ധനായ ഒരു നായയെപ്പോലെ മണം പിടിച്ചു നോക്കി.
വരുന്നത് കടലാസിൽ നിന്നു തന്നെ.
വീണ്ടും മണത്തു നോക്കി, 
എഴുതിയതിന്റെ മറുപുറം നാറ്റമില്ല;
മഷിയുടേതാണോ, അല്ല.
പിന്നെ...
ഒരു ചെറിയ സംശയം. 
ആദ്യം പ്രണയം എന്ന വാക്ക് വെട്ടിക്കളഞ്ഞു; കുറച്ചു ഭേദമുണ്ട്.
പിന്നെ ഓരോന്നായി വെട്ടിനോക്കി - 
ദു:ഖം,  ഖേദം, വികസനം, പീഡനം,രാഷ്ട്രീയം...
ഓരോന്നു വെട്ടിയപ്പോഴും കെട്ട മണം കുറഞ്ഞ് വന്നു.
പക്ഷെ അപ്പൊഴും പ്രധാന പ്രശ്നം പരിഹരിച്ചിരുന്നില്ല.
ഒന്നു കൂടെ വായിച്ചു നോക്കി, 
ഭയത്തോടെ, ആ പദം വെട്ടിമാട്ടി - " മതം";
എല്ലാ ദുർഗന്ധങ്ങളും നിലച്ചു!!!