ആസ്വാദനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആസ്വാദനം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2019 ജൂൺ 13, വ്യാഴാഴ്‌ച

'മിയ എന്ന പൂച്ചക്കുട്ടി' - ഒരു ആസ്വാദനം

'ബാല്യകാലസഖി'യെക്കുറിച്ച് ശ്രീ എം.പി.പോൾ എഴുതിയ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട് - " ഇത് ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത ഒരേടാണ്. ഇതിന്റെ അറ്റത്ത് ചോര പൊടിഞ്ഞിരിക്കുന്നുണ്ട്". ശ്രീ റോജന്റെ "മിയ എന്ന പൂച്ചക്കുട്ടി" വായിച്ചപ്പോൾ എനിക്ക് തോന്നിയത് ഇത് തന്നെയാണ്. എഴുത്തുകാരന്റെ ഹൃദയത്തിൽ നിന്ന് ചീന്തിയെടുത്ത പുസ്തകം, അതിന്റെ അരികുകളിലെല്ലാം ചോര പൊടിഞ്ഞിരിക്കുന്നു; ചിലയിടത്തെല്ലാം നിലയ്ക്കാതെ പ്രവഹിക്കുന്നു.

അതിശയിക്കും വിധം സത്യസന്ധമായ എഴുത്ത്. അയാളുടെ മനസ്സ് പൂർണ്ണ നഗ്നമായി വായനക്കാരനു മുമ്പിൽ തുറന്നിട്ടിരിക്കുന്നു. തന്റെ അനുഭവങ്ങൾ, മുറിവുകൾ, പാപങ്ങൾ എല്ലാം ഒരു കുമ്പസാരം പോലെ അയാൾ നമ്മളോട് പറയുകയാണ്, കവിത തുളുമ്പുന്ന ഭാഷയിൽ. ചില വാക്യങ്ങൾ നോക്കാം.

"ഉള്ളിലൊരാൾ വെട്ടിയ മുറിപ്പാടിനാൽ മദ്യപിച്ച് ബോധരഹിതനായ രാത്രി."
"അരിമ്പൂർ സ്നേഹത്താൽ ചുറ്റപ്പെട്ട ഒരു ദ്വീപാണ്."
"ഒരുവളുടെ നിർവ്യാജമായ പ്രണയം ഒരുവനെ മിശിഹയാക്കുമെന്ന്..."
"നരകങ്ങളുടെ നെരിപ്പോടിൽ പാകപ്പെട്ട ദിനങ്ങൾ"
"വാഹനങ്ങൾ പൊങ്ങുതടി പോലെ ഒഴുകുന്ന നദിയാണ് റോഡെന്ന് തോന്നി"

ഇതുപോലുള്ള അതിമനോഹരങ്ങളായ വരികൾ എത്ര വേണമെങ്കിലും എടുത്തെഴുതാം. പക്ഷേ അതിലൊക്കെ ഉപരി എഴുത്തുകാരന്റെ പേടിപ്പിക്കുന്ന സത്യസന്ധതയാണ് എന്നെ ഉലച്ച് കളഞ്ഞത്. എന്റെ സുഹൃത്ത് SyamKrishnan ആണ് ഈ പുസ്തകം വായിക്കാൻ നിർദേശിച്ചത്. അവൻ എഴുതിയതു പോലെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ " ചിദംബരസ്മരണകൾ" എനിക്കും ഓർമ്മ വന്നു. രണ്ടിലും നിറഞ്ഞ് നില്ക്കുന്നത് പച്ചയായ ജീവിതത്തിന്റെ ഉഷ്ണവും വിയർപ്പും. റോജന്റെ ചില പ്രയോഗങ്ങളും ചുള്ളിക്കാടിനെ അനുസ്മരിപ്പിച്ചു- 'അമ്ളചുംബനം' ,'തരുണാർദ്രമായ ഋതു' . 

പ്രിയപ്പെട്ട റോജൻ, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എനിക്ക് നിങ്ങളെ അറിയില്ലായിരുന്നു. പക്ഷേ, ഒരു കുഞ്ഞുപുസ്തകത്തിലൂടെ ഞാനിപ്പോൾ നിങ്ങളെ അടുത്തറിയുന്നു. നിങ്ങൾ എഴുതി - "ജീവിതം നമുക്കായി പാത്തുവക്കുന്ന വിചിത്രമായ രംഗങ്ങളെക്കുറിച്ചോർത്തു.അപ്പൊ ഇവയൊക്കെ നിങ്ങളൊട് പറയാമെന്നുവച്ചു. നിങ്ങളല്ലാതെ എന്നിൽ മറ്റെന്താണ് ബാക്കിയുള്ളത്". നന്ദി, ഞങ്ങളെ വിശ്വസിച്ചതിന്, അല്ലെങ്കിൽ ഇത്രമേൽ തീക്ഷ്ണമായ, പൊള്ളിക്കുന്ന ഒരു പുസ്തകം ഞങ്ങൾക്ക് ലഭിക്കില്ലായിരുന്നല്ലോ...

2009 മേയ് 11, തിങ്കളാഴ്‌ച

'മാപ്പുസാക്ഷി' വീണ്ടും വായിക്കുമ്പോള്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "മാപ്പുസാക്ഷി" ആദ്യമായി വായിച്ചിട്ട് പത്തുവര്‍ഷം കഴിഞ്ഞിരിക്കണം. അന്ന് കവിയുടെ മനസ്സ് കണ്ട് അദ്ദേഹം ഒരു ഭീരുവാണ് എന്നു ഞാന്‍ വിധിയെഴുതി.പിന്നീട് കുറച്ചു ദിവസങ്ങള്‍ക്കുമുന്‍പ് "പകല്‍ നക്ഷത്രങ്ങള്‍" എന്ന സിനിമയില്‍ കവി ആ കവിത ചൊല്ലുന്നത് കേട്ടപ്പോഴാണ് വീണ്ടും അത് വായിക്കണം എന്നു തോന്നിയത്. വായിച്ചു തീര്‍ന്നപ്പോള്‍ ഞാന്‍ കണ്ടെത്തിയത് എന്നെത്തന്നെ ആയിരുന്നു! "കുമ്പസാരത്തിന്റെ ബോധക്ഷയങ്ങളില്‍" ജോസഫ് എന്ന വിപ്ലവകാരിയുടെ "നക്ഷത്രം ഉദിക്കുന്നത്" ഞാന്‍ തിരിച്ചറിയുകയായിരുന്നു.

ജോസഫ് എന്ന വിപ്ലവകാരിയോടുള്ള കവിയുടെ കുറ്റസമ്മതങ്ങളാണ് "മാപ്പുസാക്ഷി". കവി ഇവിടെ എന്നെപ്പോലുള്ള അനേകായിരം മദ്ധ്യവര്‍ഗ്ഗ മനുഷ്യന്റെ പ്രതിനിധിയാണ്. കല്‍ത്തുറുങ്കുകള്‍ ഭേദിച്ച് ആ വിപ്ലവകാരിയുടെ മനുഷ്യസ്നേഹം "സമുദ്ര സംഗീതമായി" മാറുന്നതും, "വന്ധ്യകാലത്തിലെ തണല്‍ മരം " പോലെ ആ മനുഷ്യന്‍ ഉയര്‍ന്നു നില്‍ക്കുന്നതും കവി കാണുന്നു. കവിക്ക് അദ്ദേഹത്തോട് ബഹുമാനമുണ്ട്, സ്നേഹമുണ്ട്... പക്ഷെ, വ്യക്തി ദ്വൈന്യതകളില്‍ - തിരസ്ക്കരിക്കപ്പെട്ട പ്രണയം, ഒരിക്കലും വരാത്ത സന്ദര്‍ശകന്‍, ലോറിക്കടിപ്പെട്ടരഞ്ഞ കുഞ്ഞുങ്ങള്‍, അന്ധകാരത്തിന്റെ തീവണ്ടി, ഭ്രാന്തിന്റെ ജനാലകള്‍ - ഒന്നും ചെയ്യാനാവാതെ, വെറും ഒരു കാഴ്ചകാരനായി മാറേണ്ടി വരുന്ന ഒരു സാധാരണക്കാരന്റെ കുറ്റബോധം. കവി പറയുകയാണ് -"ആത്മഹത്യക്കും,കൊലക്കുമിടയിലൂടാര്‍ത്തനാദം പോലെ പായുന്ന ജീവിതം". തനിക്കു വേണ്ടി കൊലക്കത്തിക്കടിയറ വയ്ക്കപ്പെടുന്ന ഒരു മനുഷ്യന്റെ മുന്നില്‍ പീഡിതന്റെ ദുഃഖത്തോടെ, ഭീരുവിന്റെ ഭയപ്പാടുകളോടെ, ശബ്ദമുയര്‍ത്താത്തവന്റെ കുറ്റബോധങ്ങളോടെ കവി നില്‍ക്കുകയാണ്.

വാക്കുകളിലും, ചിന്തകളിലും അഗ്നി പേറിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്ന് പത്ത് വര്‍ഷങ്ങള്‍ക്കുശേഷം, ഒത്തുതീര്‍പ്പുകളുടെ സുരക്ഷിതത്വത്തില്‍ കണ്ണുകള്‍ ഇറുക്കിയടച്ചിരിക്കുന്ന ഞാന്‍ വല്ലാതെ പൊള്ളിപ്പോയി. കവിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "ഓരോ ചുവടിലും നഗ്നപാദങ്ങളില്‍, ആണിത്തുരുമ്പു തറഞ്ഞു മുറിഞ്ഞു ഞാന്‍"(ഒരു പ്രണയഗീതം). "പോരിന്റെ കൊമ്പുകള്‍ ഉയിര്‍ക്കൊള്ളുന്നത് ഭാരം വലിക്കുന്ന കാളയുടെ കണ്ണു"കളിലാണെന്ന സത്യം ഞാനെന്ന മദ്ധ്യവര്‍ഗ്ഗ മനുഷ്യന്‍ എന്നേ മറന്നുപോയി . അറിവുകള്‍ വെളിച്ചത്തില്‍ നിന്ന് , സ്വയം സൃഷ്ടിച്ച അന്ധകാരത്തില്‍, എന്റെ സുഖങ്ങളില്‍ ഞാന്‍ മതിമറന്നു മയങ്ങുകയാണ്.

1980 ല്‍ ബാലചന്ദ്രന്‍ എഴുതിയ ഒരു കവിത ഏകദേശം 30 വര്‍ഷങ്ങള്‍ക്കു ശേഷവും എന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍, പ്രിയപ്പെട്ട കവീ, ഞാന്‍ നന്ദി പറയട്ടെ - "നീരറ്റു മണ്ണിന്റെ നിത്യദാഹങ്ങളില്‍, തോരാതെ പെയ്യുന്ന വര്‍ഷമാകുന്നു നീ". ആ മഴയില്‍ ഞാന്‍ നനയുകയാണ്; കുറച്ചു നേരത്തേക്കെങ്കിലും.