പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പ്രണയം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

വീണ്ടും പ്രണയ കവിതകള്‍!!!

അടച്ചു വച്ച പുസ്തകം വീണ്ടും തുറന്നിരിക്കുന്നു. "അവസാനത്തെ പ്രണയകവിത"യെഴുതി നിറുത്തിയിടത്തു നിന്നും വീണ്ടും തുടങ്ങുകയാണ്. ഒരു മരുഭൂമി പോലെ വരണ്ട മനസ്സിലേക്ക് പ്രണയത്തിന്റെ ഹരിതവര്‍ണ്ണങ്ങള്‍ നിറച്ച് കടന്നു വന്ന എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി എഴുതിയ വരികള്‍ ഇവിടെ കുറിച്ചിടുന്നു. പലതും പൈങ്കിളിയായിരിക്കാം. പക്ഷെ, ഒന്നു പറയാം, ഇതു മുഴുവന്‍ സത്യമാണ്, എന്റെ പ്രണയം പോലെ, എന്റെ ചോര പോലെയുള്ള സത്യം!!!

*********************************************************
എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,
ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,
നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,
തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.

കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും
പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,
വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,
നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

*********************************************************

പ്രണയമെന്നൊരു പഴയ പുസ്തകം കീറി ഞാന്‍ പെരുവഴിയിലെങ്ങോ കളഞ്ഞതല്ലേ,
ഇനിയുമാ താളുകള്‍ കൂട്ടിപ്പെറുക്കി നീ പിറകേ വരുന്നതിന്നെന്തിനായി
കരയുവാനിനി വയ്യ, പിരിയുവാനിനി വയ്യ, നരകദുഃഖങ്ങള്‍ക്കു കൂട്ടിരിക്കാന്‍
പ്രണയം തുടിക്കുന്ന ചുണ്ടുകള്‍ക്കിനി വയ്യ തളരുവാന്‍, വരളുവാന്‍, മുറിവേല്‍ക്കുവാന്‍
അതുകൊണ്ടു പിരിയാതെയെന്‍ കൂടെ നില്‍ക്കുക, പ്രണയ വൃക്ഷങ്ങള്‍ തന്‍ തണലേല്ക്കുക!


*********************************************************

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിന്റെ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

*********************************************************

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു !