2012 ഫെബ്രുവരി 11, ശനിയാഴ്‌ച

കൊലപാതകങ്ങള്‍

മരിച്ചുപോയ മൂന്നുപേര്‍
സ്വര്‍ഗ്ഗത്തില്‍ വച്ച് കണ്ടുമുട്ടി.
ഒന്നാമന്‍: നമസ്കാരം, എന്നെ അവര്‍ ബൊളീവിയന്‍ കാടുകളില്‍ വച്ച് വെടിവച്ചുകൊന്നു,
രണ്ടാമന്‍: എന്നെയും അവരുടെ കിങ്കരന്മാര്‍ കേരളത്തില്‍ വച്ച് വെടിവച്ചുകൊന്നു,
മൂന്നാമന്‍: ആദ്യം അവരെന്നെ കുരിശിലേറ്റി കൊന്നു, ഇപ്പോള്‍
എന്നെ അവര്‍ അവരുടെ സ്വകാര്യ സ്വത്താക്കി മാറ്റി വീണ്ടും, വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നു!

2012 ഫെബ്രുവരി 7, ചൊവ്വാഴ്ച

വീണ്ടും പ്രണയ കവിതകള്‍!!!

അടച്ചു വച്ച പുസ്തകം വീണ്ടും തുറന്നിരിക്കുന്നു. "അവസാനത്തെ പ്രണയകവിത"യെഴുതി നിറുത്തിയിടത്തു നിന്നും വീണ്ടും തുടങ്ങുകയാണ്. ഒരു മരുഭൂമി പോലെ വരണ്ട മനസ്സിലേക്ക് പ്രണയത്തിന്റെ ഹരിതവര്‍ണ്ണങ്ങള്‍ നിറച്ച് കടന്നു വന്ന എന്റെ പ്രിയപ്പെട്ടവള്‍ക്കു വേണ്ടി എഴുതിയ വരികള്‍ ഇവിടെ കുറിച്ചിടുന്നു. പലതും പൈങ്കിളിയായിരിക്കാം. പക്ഷെ, ഒന്നു പറയാം, ഇതു മുഴുവന്‍ സത്യമാണ്, എന്റെ പ്രണയം പോലെ, എന്റെ ചോര പോലെയുള്ള സത്യം!!!

*********************************************************
എരിയും പകലുകള്‍, തുടുത്ത സായാഹ്നങ്ങള്‍,
ഉറക്കം ചുംബിക്കാത്ത രാത്രികള്‍, പുലരികള്‍,
നിനക്കായ് നല്കാം പെണ്ണേ ഇവയൊക്കെയും പിന്നെ,
തിരിച്ചു ചോദിക്കാതെ എന്റെയീ സ്നേഹങ്ങളും.

കരിന്തേള്‍ കുത്തും പോലെ വേദനിക്കുമ്പോള്‍ പോലും
പ്രണയം നിറയുന്നൊരെന്റെയീ ഹൃദയവും,
വിയര്‍പ്പും, ചൂടും, എന്റെ രക്തവും, സ്ഖലിതവും,
നിനക്കായ് തന്നേക്കാം ഞാന്‍ എന്നിലെ എന്നെപ്പോലും!

*********************************************************

പ്രണയമെന്നൊരു പഴയ പുസ്തകം കീറി ഞാന്‍ പെരുവഴിയിലെങ്ങോ കളഞ്ഞതല്ലേ,
ഇനിയുമാ താളുകള്‍ കൂട്ടിപ്പെറുക്കി നീ പിറകേ വരുന്നതിന്നെന്തിനായി
കരയുവാനിനി വയ്യ, പിരിയുവാനിനി വയ്യ, നരകദുഃഖങ്ങള്‍ക്കു കൂട്ടിരിക്കാന്‍
പ്രണയം തുടിക്കുന്ന ചുണ്ടുകള്‍ക്കിനി വയ്യ തളരുവാന്‍, വരളുവാന്‍, മുറിവേല്‍ക്കുവാന്‍
അതുകൊണ്ടു പിരിയാതെയെന്‍ കൂടെ നില്‍ക്കുക, പ്രണയ വൃക്ഷങ്ങള്‍ തന്‍ തണലേല്ക്കുക!


*********************************************************

നീയുറങ്ങിക്കൊള്‍ക, ഞാനുണര്‍ന്നിരുന്നീടാം
തീവ്രമീ പ്രണയത്തിന്‍ മധുരം സൂക്ഷിച്ചീടാം,
ഗാഢനിദ്രയില്‍ നിന്നു നിന്റെ കണ്‍തുറക്കുമ്പോള്‍
ലോലചുംബനങ്ങളാല്‍ നിന്നെ ഞാന്‍ പൊതിഞ്ഞിടാം

*********************************************************

വിഷയ ദാരിദ്ര്യം

കവിതയൊന്നും വരുന്നില്ല, ചിന്തകള്‍-
മനസ്സിലെങ്ങോ മറഞ്ഞിരിക്കു,ന്നെന്റെ-
വഴിയിലെങ്ങും വിരിഞ്ഞു നില്ക്കുന്നില്ല
കടുനിറങ്ങളില്‍ ജീവന്റെ പൂവുകള്‍!

ഒടുവിലത്തെ പ്രണയകവിതയും
എഴുതി നിര്‍ത്തിയതാണു ഞാനെപ്പൊഴോ
പ്രണയമല്ലാതെയൊന്നും കുറിക്കുവാന്‍
വിഷയമില്ലാത്ത പാവം ദരിദ്രനോ!!!

വയറു കായാത്ത കാരണം പട്ടിണി
വിഷയമാകുവാന്‍ മാര്‍ഗ്ഗമില്ലാതെയായ്
നിറയെ നില്ക്കുന്നു ബന്ധുക്കള്‍, സൗഹൃദം,
വിഷയമല്ലെനിക്കേകാന്ത ജീവിതം

ഇടിമുഴങ്ങിയാല്‍ പേടിയാണെങ്ങനെ*
പുതുപ്രഭാതം കിനാവുകാണും പിന്നെ,
അതിസമാധാനജീവിതം, യുദ്ധങ്ങള്‍
മഷിയിടുമ്പൊഴും തീരെയില്ലാതെ പോയ്

എഴുതുവാനൊന്നുമില്ലാതെ നില്ക്കുന്നു,
കവിതയൊക്കെയും വറ്റി വരളുന്നു,
ഒരുകുറി ഇതായിരിക്കാമെന്റെ
ഒടുവിലത്തെ "കവിത"യും, നിര്‍ത്തട്ടെ!
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌--------------------------------------------------------------------
* "വസന്തത്തിന്റെ ഇടിമുഴക്കം"

2010 മേയ് 8, ശനിയാഴ്‌ച

കഥ തുടരുന്നു!


"ഒരേ റൂട്ടില്‍ ഓടുന്ന ബസ് പോലെയാണ് സത്യന്‍ അന്തിക്കാടിന്റെ സിനിമകള്‍" എന്ന് ഒരിക്കല്‍ സലിം കുമാര്‍ പറഞ്ഞു. ഒരു കാര്യം കൂട്ടിച്ചേര്‍ത്താല്‍ അത് പൂര്‍ണ്ണമാകും. ബസ് വല്ലാതെ പഴകിത്തുടങ്ങി. കയറി ഇരിക്കുന്നവരുടെ നടുവൊടിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇന്ന് "കഥ തുടരുന്നു" എന്ന സിനിമ കണ്ടപ്പോള്‍ അതാണ് തോന്നിയത്.

കഥയെക്കുറിച്ചൊന്നും പറയുന്നില്ല. പ്രത്യേകിച്ച് ഒന്നും ഇല്ലാത്തതുകൊണ്ടു തന്നെ. ശ്രീനിവാസനും, ലോഹിതദാസും, രഘുനാഥ് പലേരിയും ഒക്കെ എഴുതിയിരുന്ന സത്യന്‍ സിനിമകള്‍ ഒരു മിനിമം ഗ്യാരണ്ടി തന്നിരുന്നു. അദ്ദേഹം സ്വയം എഴുതി തുടങ്ങിയതോടെ അതു പോയിക്കിട്ടി. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ അറുബോറന്‍ ചിത്രങ്ങളെ വെല്ലുവിളിക്കുന്നതായി പുതിയ ചിത്രം.

സംവിധായകന്റെയും അഭിനേതാവിന്റെയും 'brilliance' തെളിയിക്കുന്ന ഒരേയൊരു രംഗമുണ്ട് - കെ പി സി ലളിത എന്ന നടിയുടെ അഭിനയ മികവില്‍ നമ്മള്‍ സ്തബ്ധരായിപ്പോകുന്നു. 'ഉദയനാണ് താരം' എന്ന സിനിമയില്‍ ജഗതി നവരസങ്ങള്‍ കാണിക്കുന്ന രംഗത്തോടു കിടപിടിക്കുന്ന ഒരു രംഗം. വേറെയൊന്നും നല്ലതു പറയാനില്ല. സോറി, ഒരു കാര്യം വിട്ടുപോയി. എന്നെ 2 1/2 മണിക്കൂര്‍ തീയേറ്ററില്‍ പിടിച്ചിരുത്തിയ ഘടകം - മമ്ത എന്ന സുന്ദരി. മമ്തയെ കണ്ട് അങ്ങുരസിച്ചിരിക്കാം.

PS: പൊന്മുട്ടയിടുന്ന താറാവ് എന്ന സത്യന്റെ ഒരു വളരെ വളരെ നല്ല സിനിമയുടെ ഒടുവില്‍ നായികയ്ക്ക് പണ്ട് ശ്രീനിവാസന്റെ തട്ടാന്‍ നല്കിയ മാല ചെമ്പായിരുന്നതു പോലെ ഇപ്പോ ഒരു സംശയം - സത്യന്‍ അന്തിക്കാട് എന്ന സംവിധായകനും ചെമ്പായിരുന്നുവോ?

2010 മാർച്ച് 31, ബുധനാഴ്‌ച

ദൂരം

റമ്മിൽ നിന്ന് വിസ്കിയിലേക്കുള്ള ദൂരം,
ആവേശത്തിന്റെ ഫസ്റ്റ്ക്ലാസ്സില്‍ നിന്ന് വിരസതയുടെ ബാല്‍ക്കണിയിലേക്കുള്ള ദൂരം,
പൈപ്പുവെള്ളത്തിന്റെ മാധുര്യത്തില്‍ നിന്നും മിനറല്‍ വാട്ടറിന്റെ കയ്പുകളിലേക്കുള്ള ദൂരം,
കാലിക്കീശയുടെ സ്വാതന്ത്ര്യത്തില്‍ നിന്നും നിറഞ്ഞ പഴ്സിന്റെ ഭാരത്തിലേക്കുള്ള ദൂരം,
അറിവിന്റെ യാത്രകളില്‍ നിന്നും ആവര്‍ത്തനത്തിന്റെ നിശ്ചലതകളിലേക്കുള്ള ദൂരം,
സ്വന്തം ചിന്തയില്‍ നിന്നും കടം കൊണ്ട വാക്കുകളിലേക്കുള്ള ദൂരം,
പോരാളിയുടെ ചെറ്റക്കുടിലില്‍ നിന്നും അടിമയുടെ കൊട്ടാരത്തിലേക്കുള്ള ദൂരം,
പാതിരാത്രിയിലെ ധൈര്യങ്ങളില്‍ നിന്നും സന്ധ്യയുടെ ഭയങ്ങളിലേക്കുള്ള ദൂരം,
വിപ്ലവത്തിന്റെ പ്രണയത്തില്‍ നിന്നും കീഴടങ്ങലിന്റെ വിവാഹത്തിലേക്കുള്ള ദൂരം,
കോളേജില്‍ നിന്നും, ഓഫീസിലേക്കുള്ള ദൂരം മാത്രമാണ്!!!

2009 ഒക്‌ടോബർ 4, ഞായറാഴ്‌ച

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു !