2015 ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

ബഷീറിന്റെ ചില കഥാപാത്രങ്ങൾ ഇപ്പോൾ

പൊൻ കുരിശ് തോമയും, ആനവാരി രാമൻനായരും (1) ഇപ്പോൾ അകൽച്ചയിലാണ്.
ഇരുവരും വലിയ സമുദായ നേതാക്കൻമാരാണല്ലോ.
നാരായണി(2) ലൗ ജിഹാദിന്റെ ആദ്യത്തെ ഇര എന്നാണ് അറിയപ്പെടുന്നത്.
ആകാശമിഠായി(3) ഇപ്പോഴും ഒറ്റക്കാണ്; മതമില്ലാത്തതിനാൽ അയാൾക്കൊരു കൂട്ട്കൊടുക്കാൻ ആരും തയ്യാറായില്ല.

സ്ഥലത്തെ പ്രധാന ദിവ്യൻമാർ(4) മാത്രം ഇപ്പോഴും സുഖമായിരിക്കുന്നു.
എഴുത്തിന്റെ തമ്പുരാനേ, ഞങ്ങളോട് ക്ഷമിക്കേണമേ...

-----------------------------------------------
വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിൽ നിന്ന്
1. ആനവാരിയും പൊൻകുരിശും.
2. മതിലുകൾ.
3. പ്രേമലേഖനം.
4. സ്ഥലത്തെ പ്രധാന ദിവ്യൻ

2015 ജൂലൈ 25, ശനിയാഴ്‌ച

ഈയടുത്ത് കേൾക്കുന്നത്...

"നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ നിങ്ങൾ അവരുടെ കൂടെയാണ് *"...

ഞങ്ങളെന്നും ശരി മാത്രം പ്രവർത്തിക്കുന്നവർ;
ആരെയും തൊട്ടുപോലും നോവിക്കാത്തവർ;
സത്യം മാത്രം പറയുന്നവർ;
ധർമ്മം മാത്രം ചെയ്യുന്നവർ.
അതുകൊണ്ടുതന്നെ ഞങ്ങൾക്കെതിരേ പറയുന്ന നിങ്ങൾ ഭീകരരാണ്;
അക്രമികളും അവസരവാദികളുമാണ്;
കാപട്യവും, ക്രൂരതയും മുഖമുദ്രയാക്കിയവരാണ്;
രാജ്യദ്രോഹികളാണ്!!!

അതുകൊണ്ട്
നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം തരേണ്ട ബാദ്ധ്യത ഞങ്ങൾക്കില്ല.
നിങ്ങളെഴുതുന്നതെന്തും ഞങ്ങൾ പരിശോധിച്ചേ പുറത്ത് വിടൂ.
നിങ്ങളുടെ സമരങ്ങളെല്ലാം ഞങ്ങൾ അടിച്ചമർത്തും.
ആര് എവിടെ ഇരിക്കണമെന്നും എന്ത് തിന്നണമെന്നും 
എന്ത് ധരിക്കണമെന്നും എന്ത് കാണണമെന്നും ഞങ്ങൾ തീരുമാനിക്കും.

രാജാവിന്റെ നഗ്നത കണ്ടാലും ശബ്ദിക്കരുത്, കാരണവർക്ക് അടുപ്പിലുമാകാം.
നാവുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല; 
അത് ഞങ്ങൾക്ക് തരുന്നതാണ് നല്ലത്.
ഞങ്ങൾ മുന്നോട്ട് കുതിക്കുമ്പോൾ വഴിയിൽ തടസ്സം നിൽക്കരുത്, ചവിട്ടിമെതിച്ച് കടന്നുപോകും.
അല്ലെങ്കിൽ നാടുകടത്തും..

പറഞ്ഞല്ലോ, നിങ്ങൾ ഞങ്ങളുടെ കൂടെയല്ലെങ്കിൽ അവരുടെ കൂടെയാണ്*

-----------------------------------------------
* - 'The Matrix' എന്ന സിനിമയിലെ പ്രശസ്തമായ സംഭാഷണശകലം - "If you are not one of us, you are one of them".

2015 ജൂലൈ 22, ബുധനാഴ്‌ച

തോൽക്കാൻ പഠിക്കാത്തവർ

ആദ്യം പഠിക്കേണ്ടിയിരുന്നത്  എങ്ങനെ തോൽക്കാം എന്നായിരുന്നു.
ആരും അത് പഠിപ്പിച്ചില്ല. 
അമ്മയും, ടീച്ചറുമെല്ലാം പറഞ്ഞു തന്നത് ജയിക്കാനുള്ള വഴികൾ..

അല്ലെങ്കിൽ മുയലിനു മൂന്നുകൊമ്പെന്ന് വാദിക്കില്ലായിരുന്നു;
പരീക്ഷയിൽ തോറ്റപ്പോൾ ആത്മഹത്യ ചെയ്യില്ലായിരുന്നു;
പ്രണയം നിരസിച്ചവളുടെ മുഖത്ത് ആസിഡ് ഒഴിക്കില്ലായിരുന്നു;
ജോലി കിട്ടാഞ്ഞപ്പോൾ കൈക്കൂലി കൊടുക്കില്ലായിരുന്നു;
സുഹൃത്തിനെ ഒറ്റുകൊടുക്കില്ലായിരുന്നു.

ഉയരാനായി അഴുകിയ കാലുകൾ കഴുകിക്കൊടുക്കില്ലായിരുന്നു;
വിമർശിക്കുന്നവനെ കണ്ണുപൊട്ടുന്ന തെറി പറഞ്ഞൊതുക്കില്ലായിരുന്നു.

ഇത്രയ്ക്ക് വളരില്ലായിരുന്നു;
കൊല്ലില്ലായിരുന്നു, കൂട്ടിക്കൊടുക്കില്ലായിരുന്നു;
ഇങ്ങനെ മരിച്ച് ജീവിക്കില്ലായിരുന്നു...

2015 ജൂലൈ 21, ചൊവ്വാഴ്ച

ദുർഗന്ധങ്ങൾ

എഴുതി വച്ചത് വായിച്ചു കൊണ്ടിരുന്നപ്പോൾ 
വല്ലാത്ത ദുർഗന്ധം ഇരച്ചുവന്നു.
വിദഗ്ദ്ധനായ ഒരു നായയെപ്പോലെ മണം പിടിച്ചു നോക്കി.
വരുന്നത് കടലാസിൽ നിന്നു തന്നെ.
വീണ്ടും മണത്തു നോക്കി, 
എഴുതിയതിന്റെ മറുപുറം നാറ്റമില്ല;
മഷിയുടേതാണോ, അല്ല.
പിന്നെ...
ഒരു ചെറിയ സംശയം. 
ആദ്യം പ്രണയം എന്ന വാക്ക് വെട്ടിക്കളഞ്ഞു; കുറച്ചു ഭേദമുണ്ട്.
പിന്നെ ഓരോന്നായി വെട്ടിനോക്കി - 
ദു:ഖം,  ഖേദം, വികസനം, പീഡനം,രാഷ്ട്രീയം...
ഓരോന്നു വെട്ടിയപ്പോഴും കെട്ട മണം കുറഞ്ഞ് വന്നു.
പക്ഷെ അപ്പൊഴും പ്രധാന പ്രശ്നം പരിഹരിച്ചിരുന്നില്ല.
ഒന്നു കൂടെ വായിച്ചു നോക്കി, 
ഭയത്തോടെ, ആ പദം വെട്ടിമാട്ടി - " മതം";
എല്ലാ ദുർഗന്ധങ്ങളും നിലച്ചു!!!

2014 മാർച്ച് 10, തിങ്കളാഴ്‌ച

ഡ്രൈവർ

ഞാൻ  ഒരു കാർ  ഡ്രൈവർ  ആയിരുന്നു. നല്ല വേഗത്തിൽ  മനോഹരമായി വണ്ടി  ഓടിക്കുന്ന ഒരാൾ . ഒരു കുഴപ്പം മാത്രമേയുള്ളൂ. വഴിയിൽ  വല്ല പട്ടിക്കുട്ടികളേയും  കണ്ടാൽ  ഇടിച്ചു കൊന്നു കളയും ! ആർക്കും ഒരു പ്രയോജനവും  ഇവറ്റകളെക്കൊണ്ട് ഉണ്ടാകുമെന്ന് എനിക്ക് തോന്നിയിട്ടില്ല.

ആദ്യമൊന്നും ഒരു കുഴപ്പവും ഇല്ലായിരുന്നു.  അല്പം കഴിഞ്ഞപ്പോൾ കുറേ മൃഗസ്നേഹികൾ എനിക്കെതിരേ കേസ് കൊടുത്തു.എന്റെ ലൈസെൻസ് റദ്ദാക്കണം  എന്നായിരുന്നു ആവശ്യം. പക്ഷേ എന്റെ ഡ്രൈവിംഗ് കണ്ട് അന്ധാളിച്ചു പോയ കോടതി പറഞ്ഞു -"നീ  ഇനി കാർ  ഓടിക്കണ്ട, പോയി നാഷണൽ പെർമിറ്റ്  ലോറി ഓടിക്കൂ !!!"



2013 ജനുവരി 24, വ്യാഴാഴ്‌ച

ഫാരിദ്ദീന്‍ നീ എവിടെയാണ്?

"ആലുവാക്കിനിയെത്ര ദൂരം നാം നടക്കണം,
ആകവേ ചിരിച്ചും, നിസ്സംഗതയൊളിപ്പിച്ചും,
കൗതുകം സൂക്ഷിക്കുവോര്‍ കവികള്‍ ചങ്ങാതിമാര്‍
കണ്ടതും, കാണാത്തതും നമുക്കു വിശേഷങ്ങള്‍"

ചേച്ചിയുടെ കോളേജ് മാഗസിനില്‍ ആണ് ഈ കവിത വായിച്ചത്. അന്ന് ഞാന്‍ സ്കൂളില്‍ പഠിക്കുന്നു. അതിമനോഹരമായി തോന്നി വരികള്‍. തുടര്‍ന്നും വായിചു. ഒരുപാടിഷ്ടപ്പെട്ടു. കവിയുടെ പേര് മനസ്സില്‍ കുറിച്ചു - "ഫാരിദ്ദീന്‍ എ എസ്" . യു സി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ ഫാരിദ്ദീനെ കാണാന്‍ കഴിയും എന്ന് ഓര്‍ത്തിരുന്നില്ല. പക്ഷേ, SFI യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി വന്നയാളുടെ പേര് കേട്ടപ്പോള്‍ തലയുയര്‍ത്തി നോക്കി - "ഫാരിദ്ദീന്‍". പഴയ കവിതയുടെ വരികള്‍ മനസ്സില്‍ ഉയര്‍ന്നു -
"പ്രേമവും വിഭക്തിയും ജീവിതമായീടുമ്പോള്‍,
ആരുടെ പരുക്കിലെ നൊമ്പരം കനക്കുമ്പോള്‍,
കാവ്യകാരന്മാര്‍ ചിത്തഭ്രമമുള്ളവര്‍ നമ്മള്‍
ഏതൊരു സ്വൈര്യക്കേടിന്‍ തണലില്‍  നടക്കുന്നു"
(വരികള്‍ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്; തെറ്റുണ്ടെങ്കില്‍ ക്ഷമിക്കുക)

അയാള്‍ നന്നായി പ്രസംഗിച്ചു. അതോടെ എന്റെ മനസ്സില്‍ ഒരു "ഹീറോ" ആയി മാറിയിരുന്നു ഫാരിദ്ദീന്‍. കോളേജിലെ arts fest ന് കവിതാ മത്സരത്തിന് ഞാനും പോയി. "പുഴ" എന്നായിരുന്നു വിഷയം. വളരെ പെട്ടെന്ന് ഒരു പൊട്ടക്കവിത എഴുതി ഞാന്‍ ഇറങ്ങി. അന്ന് ഒന്നാം സ്ഥാനം ഫാരിദ്ദീനായിരുന്നു. ആ വര്‍ഷം മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ കോളേജ്തല കവിതാ മത്സരത്തിനും അയാള്‍ തന്നെ സമ്മാനം നേടി. അതിലും പ്രമേയം പുഴ തന്നെയായിരുന്നു. അയാള്‍ ഒരു വലിയ കവിയാകുമെന്ന് അന്നെനിക്കുറപ്പായി. പക്ഷേ, ഒരിക്കല്‍ പോലും അയാളെ ഞാന്‍ പരിചയപ്പെട്ടില്ല. ഒരു അപകര്‍ഷതാ ബോധവും, അസൂയയും.. :-)

നോവലും,ചെറുകഥയും മാത്രം വായിച്ചിരുന്ന ഞാന്‍ അതോടെ കവിത വായിച്ചു തുടങ്ങി. ഒരു പുതിയ ഭാവുകത്വം എന്നില്‍ നിറഞ്ഞു. അല്ലറചില്ലറ കവിതകള്‍ കുറിച്ചു തുടങ്ങി. ഫാരിദ്ദീന്‍ ഡിഗ്രി കഴിഞ്ഞു് കോളേജ് വിട്ടിറങ്ങിയിരുന്നു.പിന്നീട് പല മാഗസിനുകളിലും അയാളുടെ കവിതകള്‍ വരുമെന്ന് ഞാന്‍ കരുതി. പലപ്പോഴും അതിനായി മാഗസിനുകള്‍ വാങ്ങി. പക്ഷേ, പിന്നീടിന്നു വരെ ആ പേര് ഞാന്‍ കണ്ടിട്ടില്ല. ഒരിക്കലും അറിയപ്പെടാതെ പോകുന്ന ഒരുപാട് നല്ല കവികളില്‍ ഒരാളായി മാറിയോ അയാള്‍?

ഒരുപക്ഷേ,അയാള്‍ ഈ കുറിപ്പു വായിക്കുമെങ്കില്‍ ചുള്ളിക്കാടിനെ കടമെടുത്ത് ഇത്രമാത്രം കുറിക്കട്ടെ
- നിന്റെ ഈരടി തീണ്ടി ഞാന്‍ ഉറങ്ങാതിരുന്നിട്ടുണ്ട്. വീണ്ടും എഴുതുക, ദൂരെയെങ്ങോ കാത്തിരിക്കുന്ന അജ്ഞാതനായ വായനക്കാരനു വേണ്ടി...