2009, ഒക്‌ടോബർ 4, ഞായറാഴ്‌ച

അവസാനത്തെ പ്രണയകവിത

ഇനിയുമെഴുതുവാനൊന്നുമേ ബാക്കിയില്ലി-
തിനെയെഴുതി ഞാന്‍ നന്നേ മടുത്തുപോയ്
പ്രണയമെന്നോരു വിരസ പ്രമേയത്തില്‍
കവിതയേറെയും ശുഷ്കമായ്,നഷ്ടമായ്.

എഴുതിവയ്ക്കാം പ്രണയിച്ച പെണ്ണിന്റെ
ഹരിത വര്‍ണ്ണം തുടിക്കും ഞരമ്പിനെ,
അതിനു മുകളിലെ കണ്‍കളെ, എന്റെ കൈ-
വിരലുകള്‍ തൊട്ട പൊള്ളും കവിളിനെ.

ഇരുളുകീറി മുറിച്ചുവരുന്നോരു
മരണവണ്ടി പോലെന്റെ കാമങ്ങളും,
തെരുവുപെണ്ണിന്‍ വിയര്‍പ്പു ഗന്ധം പോലെ
രതിമടുപ്പിച്ച നിന്‍ ചുംബനങ്ങളുംഎഴുതിവയ്ക്കാം മറന്നുപോകാതെ ഞാന്‍,
പ്രണയമേ, വയ്യ നിന്നെക്കുറിക്കുവാന്‍.

അതു വെറും കുറേ ഭ്രാന്തുകള്‍, ഓര്‍മ്മകള്‍,
നിലവിളികള്‍, കടുത്ത നൈരാശ്യങ്ങള്‍.
ഒരു മനോരോഗ ലക്ഷണം, വേദന-
നിറയുവാന്‍ കുത്തിവയ്കുന്നൊരൗഷധം.

പകുതിവച്ചു മുറിഞ്ഞ ഭോഗത്തിന്റെ
അതിനിരാശപോല്‍ നീറുന്ന നാളുകള്‍;
പലകുറി കണങ്കാലില്‍ തറക്കുന്ന
മരണ ഗന്ധം വമിക്കുന്ന മുള്ളുകള്‍.

വഴിമറന്നോരു കുട്ടിയെപ്പോലെ ഞാന്‍
എഴുതുവാനൊന്നുമില്ലാതെ നില്കവേ
മഴനനഞ്ഞു കടന്നുപോകുന്നെന്റെ
പ്രണയജീവിതശവഘോഷയാത്രകള്‍.

തിരികെ യാത്രയായ്, ഈ കൊടുങ്കാറ്റിന്റെ
ഗതിതിരിക്കുന്ന ഭിത്തികള്‍ തീര്‍ത്തിടും,
ഇനിമതിയില്ലയീവഴി, നിര്‍ത്തി ഞാന്‍,
ഒടുവിലത്തെ പ്രണയകവിതയും.

പക്ഷേ,
എഴുതിടാതിരിക്കുന്നു ഞാനെങ്കിലും,
പ്രണയമൊറ്റക്കെഴുതി നിറക്കുന്നു;
മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ
ലിപികളില്‍ പേന കുത്തിനോവിക്കുന്നു !

13 അഭിപ്രായങ്ങൾ:

  1. ഉഗ്രന്‍.. ഒന്നുരണ്ടിടത്ത് എനിക്ക് മനസ്സിലായില്ല. 'തിരികെ യാത്രയായ്,...', 'മുറിവിലെല്ലാം കടുത്ത ദുഃഖത്തിന്റെ' അവിടെയൊക്കെ സംശയങ്ങള്‍..
    നേരില്‍ സംസാരിക്കാം.

    മറുപടിഇല്ലാതാക്കൂ
  2. അഭിപ്രായങ്ങള്‍ക്ക് നന്ദി...:-)

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2010, ജനുവരി 14 11:57 AM

    പാബ്ലോ നേരുദയുറെ 'saddest lines' എന്ന കവിത ഓര്മ വരുന്നു. താങ്കളുടെ പ്രിയ കവി (എന്‍റെയും) ചുള്ളിക്കാട് ഏറ്റവും 'ദുഖഭരിതമായ വരികള്‍' എന്ന പേരില്‍ ആ കവിത തര്‍ജ്ജമ ചെയ്തിരുന്നു. അതിന്റെ ഒരു സ്പര്‍ശം കവിതയില്‍ നിറഞ്ഞിരിക്കുന്നു. നന്നായി......

    മറുപടിഇല്ലാതാക്കൂ
  4. സൂപ്പർ കവിത. എനിക്കേറെ ഇഷ്ടപ്പെട്ടു

    മറുപടിഇല്ലാതാക്കൂ