2016, മാർച്ച് 9, ബുധനാഴ്‌ച

മറുപടി

"എവിടെപ്പോയിരുന്നു നീ
പണ്ടു നീ വന്നിട്ടില്ല,
ഒഴുകിയൊലിച്ചിട്ടു-
ണ്ടൊരുപാടു രക്തം പണ്ടും.
മരണം മണക്കുന്ന
വാക്കുകൾ വീണിട്ടുണ്ട്,
അവിടൊക്കെയും നിന്റെ
തരിപോലും ദർശിച്ചില്ല."

ഉയരുന്നുണ്ടീ ചോദ്യം
അവരെ ചോദ്യം ചെയ്താൽ.

"എവിടെപ്പോയീ നീയ-
ന്നീ മണ്ണ് മുറിച്ചപ്പോൾ,
ചുവന്ന കൊടിയുള്ളോർ
നമ്മളെ വഞ്ചിച്ചപ്പോൾ,
എഴുത്തും സംസാരവും
അവർ പണ്ടെതിർത്തപ്പോൾ,
തലപ്പാവുള്ളോർക്കൊക്കെ
മരണം കുറിച്ചപ്പോൾ,
നഗരങ്ങളേയൊക്കെ
ഞെട്ടിച്ചു പൊള്ളിച്ചപ്പോൾ,
ഒളിച്ചുപോയോ നീയ-
ന്നെതിർത്തു കണ്ടിട്ടില്ല.
ഇനിയും പുലമ്പിയാൽ
അറുത്തു മാറ്റും നാവും
മുറിച്ചു മാറ്റും കൈയ്യും
പിന്നെ നീയനങ്ങില്ല."


ശരിയാണവയൊക്കെ,
ഞാനെങ്ങുമുണ്ടായില്ല,
പതിയെ ഉറക്കം വി-
ട്ടെഴുന്നേൽക്കുന്നേയുള്ളൂ.

തുറന്ന കണ്ണിൽ കണ്ടൂ
നിറയേ ഭയങ്ങളും
കപട സ്തുതി, വെറു-
പ്പാർക്കുന്ന വഴികളും
മുറിഞ്ഞ നാവ്, ചോര
കിനിയും വിരലുകൾ,
ചെവിയിൽ മുഴങ്ങുന്ന
വ്യർത്ഥമാം കരച്ചിലും.

അതുകേട്ടിവിടെത്തീ
എഴുതിത്തുടങ്ങീ ഞാൻ,
പറയാം മറുപടി,
നിർബന്ധമല്ലെങ്കിലും

ഇവിടെയെങ്കിലും ഞാനു-
ണ്ടെവിടെയുമില്ലെങ്കിലും
ഇനിയും കാണും വാക്കിൻ
കവചങ്ങളും പേറി.



1 അഭിപ്രായം:

  1. കൊള്ളേണ്ടിടത്തു തന്നെ കൊണ്ടു. ഇതെല്ലാം സമാഹരിച്ച് ഒരു പുസ്തകമാക്കിക്കൂടെ. വാക്കിൻ കവചങ്ങളും പേറി.

    മറുപടിഇല്ലാതാക്കൂ